Sat. Apr 20th, 2024
case filed against protestors in Neyyatinkara

 

തിരുവനന്തപുരം:

നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ  മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തത്. അമ്പിളിയുടെയും രാജന്റെയും ഇളയ മകന്‍ രഞ്ജിത്തും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 30തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

ചൊവ്വാഴ്ച രാജന്റെ ഭാര്യ അമ്പിളിയുടെ മൃതദേഹവുമായി പോലീസ് വീട്ടിലേക്ക് വരുമ്പോഴാണ് പ്രതിഷേധമുണ്ടായത്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. നാല് മണിക്കൂറോളം പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞ് വെച്ചിരുന്നു. പിന്നീട് കളക്ടറെത്തിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.

അതേസമയം പെള്ളലേറ്റ് മരിച്ച അമ്പിളിയുടെ ഭര്‍ത്താവ് രാജനെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. ആത്മഹത്യയ്ക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

https://www.youtube.com/watch?v=N_Hycibd86s

By Athira Sreekumar

Digital Journalist at Woke Malayalam