Sat. Apr 27th, 2024
ന്യൂദല്‍ഹി:

ആശുപത്രിയില്‍ നിന്നും പിന്‍തുണയുമായി ഒരു കത്ത്. ദല്‍ഹി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെതാണ് കത്ത്. സമരവുമായി മുന്നോട്ട് പോകണമെന്നും പ്രക്ഷോഭകാരികളുടെ കൂടെ തന്നെയുണ്ടെന്നുമാണ് ചന്ദ്രശേഖര്‍ ആസാദ് ആശുപത്രിയില്‍ നിന്നും എഴുതിയ കത്തിന്റെ ഉളളടക്കം പറയുന്നു.

ജെ.എന്‍.യുവില്‍ എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണം മനുഷ്യത്വരഹിതമാണെന്നും അക്രമം നടത്തിയ മുഴുവന്‍ ഭീരുക്കളെയും എത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്യണമെന്നും ചന്ദ്രശേഖര്‍ ആസാദ് കത്തില്‍ ആവശ്യപ്പെട്ടു.

താന്‍ ജയിലില്‍ കിടക്കുകയാണെങ്കിലും ആശയലോകത്ത് താന്‍ സ്വതന്ത്രനാണെന്നും തടവറ വിപ്ലവകാരിക്ക് ഒരു ആഭരണമാണെന്നും ചന്ദ്രശേഖര്‍ ആസാദ് കൂട്ടിചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലാവുന്നത്. ഡിസംബര്‍ 21ന് കസ്റ്റഡിയിലെടുത്ത ആസാദിന് കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. തീഹാര്‍ ജയിലായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ച പലരും ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ കനത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയത്. ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപധ്യായ് ആശുപത്രിയിലേക്കാണ് ആസാദിനെ മാറ്റിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നും എയിംസിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം;

ജനുവരി 5 ന് വൈകുന്നേരം എ.ബി.പി.വി (ആര്‍.എസ്.എസ്) യുടെ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ജെ.എന്‍.യു വില്‍ പഠിക്കുന്ന സഹോദരന്മാരെയും സഹോദരിമാരെയും അദ്ധ്യാപകരെയും മനുഷ്യത്വരഹിതമായി അക്രമിക്കുകയുണ്ടായി. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷയും ആക്രമിക്കപ്പെട്ടു. ഞാന്‍ ഈ വിഷയത്തില്‍ വളരെയേറെ ദുഖിതനാണ്. പരിക്കേറ്റവരെ സഹായിക്കാനും ശുശ്രൂഷിക്കാനും എന്റെ മുഴുവന്‍ സുഹൃത്തുക്കളും ഉണ്ടാവണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. ഈ അക്രമങ്ങള്‍ നടക്കുമ്പോള്‍ മൂകസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവത്ക്കരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ധരിച്ചിരിക്കുന്ന യൂണിഫോം പാവപ്പെട്ടവരെ സഹായിക്കാനും അവര്‍ക്ക് നീതി ലഭിക്കാനും വേണ്ടി രൂപപ്പെടുത്തിയ ഒന്നാണ്. ദല്‍ഹി പോലീസ് ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ഈ മുഖംമൂടി അക്രമം നടത്തിയ മുഴുവന്‍ ഭീരുക്കളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കേണ്ടതുണ്ട്. കൂടാതെ ജെ.എന്‍.യു വില്‍ സുരക്ഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കാനും നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.

ജെ.എന്‍.യു, ജാമിയ, ഡി.യു, എ.എം.യു, ഷഹീന്‍ ബാഗ് തുടങ്ങിയ ഇടങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങളെ ഞാന്‍ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ജയ് ഭീം, നീല്‍ സലാം. നിങ്ങള്‍ ഈ സമരങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ടുപോകണം.

ഇത് ഇന്ത്യയാണ്. ഇന്ത്യയിലെ ഭരണഘടന അനുസരിച്ച് മാത്രമേ ഈ രാജ്യം മുന്നോട്ട് പോവുകയുള്ളൂ. ഞാന്‍ ജയിലില്‍ കിടക്കുകയാണെങ്കിലും എന്റെ ആശയലോകത്ത് ഞാന്‍ സ്വതന്ത്രനാണ്. തടവറ വിപ്ലവകാരിക്ക് ഒരു ആഭരണമാണ്. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ അവസാനം വരെ പോരാടാന്‍ ഞാന്‍ സന്നദ്ധനാണ്. ഞങ്ങള്‍ നിങ്ങള്‍ പ്രക്ഷോഭകാരികളുടെ കൂടെത്തന്നെയുണ്ട്. നിങ്ങളുടെ പ്രിയ സഹോദരന്‍, സുഹൃത്ത്

ചന്ദ്രശേഖര്‍ ആസാദ്
ഭീം ആര്‍മി ചീഫ്
06 ജനുവരി 2020