Sun. Sep 8th, 2024
ദുബായ്:

യു.എ.ഇ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി. ഇതില്‍ 1,212 പേര്‍ യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന രാജ്യത്തില്‍ നിന്നുള്ളവരാണ്, പൊതുമാപ്പ് കാലയളവില്‍ ദുബായില്‍ 13,843 പേര്‍ അവരുടെ വിസ സ്റ്റാറ്റസ് മാറ്റി, 18,530 വിസ പുതുക്കുകയും 6,288 ആളുകള്‍ക്ക് പുതിയ റസിഡന്‍സി വിസ ലഭിക്കുകയും ചെയ്തു.

ദുബായില്‍നിന്ന് പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കി രാജ്യം വിട്ടവര്‍ 30,387 പേരാണ്. ഈ സമയത്ത് പുതിയ ജോലി തേടുന്ന ആളുകള്‍ക്ക് 35,549 തൊഴില്‍ അന്വേഷക വിസകളും അനുവദിച്ചു എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. അനധികൃതമായി യു.എ.ഇയിലേക്ക് കടന്നവര്‍ക്ക് രണ്ടു വര്‍ഷത്തിന് ശേഷമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാന്‍ സാധിക്കുക.

അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നടപടിയെടുക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് യു.എ.ഇ നൽകുന്നത്. നിയമവിരുദ്ധമായി താമസിക്കുന്നവരെ സംരക്ഷിക്കുകയോ അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യരുത്. ചെയ്താല്‍ 1,00000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷന്‍) അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒന്നിന് ആരംഭിച്ച് ഡിസംബര്‍ 31 വരെ നീണ്ട പൊതുമാപ്പില്‍ അവസരം ഉപയോഗപ്പെടുത്താതെ ഇവിടെ തങ്ങുന്നവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ക്കാണ് നീക്കം. പൊതുമാപ്പിന്റെ പ്രചാരണവും അതിന്റെ ആനുകൂല്യങ്ങളും വിവിധ ഭാഷ മാധ്യമങ്ങളിലൂടെ എമിഗ്രേഷന്‍ വകുപ്പ് നിരന്തരം ആളുകളെ ഓര്‍മപ്പെടുത്തിയിരുന്നു.

താമസ–കുടിയേറ്റ രേഖകള്‍ ശരിയാക്കാനും പിഴയോ മറ്റു ശിക്ഷാ നടപടികളോ കൂടാതെ വിസ സ്റ്റാറ്റസ് ശരിയാക്കാനും പൊതുമാപ്പ് വേളയില്‍ അവസരമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *