Fri. Apr 26th, 2024
ദിമാപുർ:

അരുണാചൽ പ്രദേശിൽ, ഉപമുഖ്യമന്ത്രിയുടെ വസതി കത്തിച്ച പ്രക്ഷോഭകാരികളെ നിയന്ത്രിക്കാൻ നടത്തിയ, പോലീസ് വെടിവെപ്പിൽ മൂന്നു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. നിരവധിപേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഫെബ്രുവരി 24 നാണ് സംഭവം നടന്നത്. മരിച്ച ഒരാൾ പാപും പരെ ജില്ലയിലെ റിസ്സോ തരിയാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ടുവിന്റെ വസതിയിലേക്ക് വലിഞ്ഞു കയറുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സംശയിക്കുന്നു.

അരുണാചൽ പ്രദേശിലെ തനത് വിഭാഗങ്ങൾക്ക് സ്ഥിര താമസ സർട്ടിഫിക്കറ്റ് (permanent resident certificates) അനുവദിക്കാതിരിക്കുകയും, അതല്ലാത്ത മറ്റു ആ വിഭാഗങ്ങൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്ത നടപടികൾക്കെതിരെയുള്ള പ്രതിഷേധമാണ് വൻ തോതിലുള്ള അക്രമം അഴിച്ചു വിട്ടത്. ആദിവാസി, ഡിയോറി, കചരി, മിഷിങ്, മോറാൻ, സോനോവാൾ എന്നി വിഭാഗങ്ങൾക്കാണ് സ്ഥിര താമസ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാരിന്റെ തീരുമാനം.

നിരവധി പൊതു മേഖല സ്ഥാപനങ്ങളും, ഷോപ്പിംഗ് കോംപ്ലക്സുകളും ആക്രമണത്തിനിരയായിട്ടുണ്ട്.
അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രിയുടെ താമസസ്ഥലമുൾപ്പെടെയുള്ള വി.ഐ.പി. ഏരിയകളാണ് പ്രക്ഷോഭകാരികൾ തകർത്തത്. ചുറ്റും നിർത്തിയിട്ടിരുന്ന വാഹനങ്ങളും പൂർണമായും നശിപ്പിച്ചു. ജില്ലാ മേധാവിയുടെയും, പോലീസ് സുപ്രണ്ടിന്റെയും ഔദ്യോഗികഭവനങ്ങളിലും ആക്രമണങ്ങൾ ഉണ്ടായി. ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. വനം -പരിസ്ഥിതി വകുപ്പ് മന്ത്രിയായ നബാം റേബിയയായുടെ ഷോപ്പിംഗ് മാളും അഗ്നിക്കിരയായി.

ഇനിയും അക്രമങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകളും, പെട്രോൾ പമ്പുകളും, എ.ടി.എമുകളും ഉൾപ്പെടെ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. തലസ്ഥാന നഗരിയായ ഇറ്റാനനഗറിലെ എ.ടി.എമ്മുകളിൽ പലതിലും പണം ഇല്ല. പ്രദേശത്തു കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *