Tue. Apr 23rd, 2024
കോഴിക്കോട്

മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാന്‍ സജ്ജരായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നുള്ള മോചനമാണ് മലബാര്‍ ജനത ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനതയെ വഞ്ചിച്ചവരാണ് സിപിഎമ്മുകാര്‍. അവരുടെ അവസരവാദ രാഷ്ട്രീയത്തെ കേരള ജനത തിരിച്ചറിഞ്ഞു. അതിനെതിരെ ശക്തമായ വിധിയെഴുത്താണ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നടന്നത്. ഒന്നും രണ്ടും ഘട്ടത്തില്‍ പ്രകടമായ കനത്ത പോളിംഗ് ശതമാനം അതിന്റെ സൂചനയാണ്.

ഇടതു ഭരണത്തില്‍ ഏറ്റവും കൂടുതല്‍ അവഗണ നേരിടേണ്ടി വന്നതും മലബാര്‍ മേഖലയാണ്. ഇതിനെല്ലാമെതിരായ ജനവിധിയാണ് മലബാറിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇടതുസര്‍ക്കാരിന് സമ്മാനിക്കാന്‍ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആഡംബരങ്ങളുടേയും രാജകീയ സുഖസൗകര്യങ്ങളുടേയും നടുവിലാണ് സിപിഎം ഭരണാധികാരികള്‍ അഭിരമിക്കുന്നത്. സ്വന്തം അണികളോട് പോലും നീതിപുലര്‍ത്താന്‍ സിപിഎമ്മിനെ ഇപ്പോള്‍ നയിക്കുന്ന നേതക്കള്‍ക്കായില്ല. അതിനെതിരായ പ്രതിഷേധം ഇരമ്പുന്ന ജനവിധി കൂടിയായിരിക്കും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന മലബാര്‍ മേഖയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.