Fri. May 3rd, 2024
മുംബൈ:

 

ലൈംഗിക പീഡനക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്‍കി മുംബൈ പോലീസ്. ഇതോടെ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിനോയി ഇന്ന് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നല്‍കിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ബിനോയ് കോടിയേരിയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല.

യുവതിയുടെ പരാതിയില്‍ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലെത്തിയ മുംബൈ പോലീസ് സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പരാതിക്കാരി ബിനോയിയുടേതായി നല്‍കിയ വിലാസത്തില്‍ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്ലാറ്റാണ്.
ബിനോയിയെ കണ്ടെത്തുക എന്നതാണ് പോലീസ് സംഘത്തിന്റെ ലക്ഷ്യം. യുവതി നല്‍കിയ ഫോട്ടോകളും കോള്‍ റെക്കോര്‍ഡും വീഡിയോകളുമടക്കം ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന മുംബൈയില്‍ തുടരുകയാണ്. നിലവില്‍ ഈ തെളിവുകളെല്ലാം ബിനോയിക്ക് എതിരാണ്.

യുവതിയോടൊപ്പം ബാന്ദ്ര വെസ്റ്റില്‍ ബിനോയ് വാടകയ്ക്ക് താമസിച്ചിരുന്നു എന്നതിന്റെ രേഖകള്‍ മുംബൈ പോലീസിനു ലഭിച്ചിട്ടുണ്ട്. ബിനോയിയും യുവതിയും ഫ്‌ളാറ്റിലും ഹോട്ടലിലും ഒരുമിച്ച് താമസിച്ചതിന്റെ തെളിവാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മുംബൈ ഓഷിവാര പോലീസ് യുവതിയുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചെന്നാണ് സൂചന.

ദുബായിലെ ഒരു ബാറിലെ ഡാന്‍സറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2009 മുതല്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും, ആ ബന്ധത്തില്‍ എട്ടുവയസ്സുകാരനായ മകനുണ്ടെന്നും ബീഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *