Fri. Apr 26th, 2024
അബുദാബി:

യു.എ.ഇ യിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന, സ്വദേശികളും വിദേശികളുമെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണ, മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ച് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്, തൊഴില്‍ നേടുന്നത് തടയാനാണ് നടപടി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

വരുന്ന മൂന്നു വര്‍ഷത്തില്‍, ദുബായ് പോലുള്ള എമിറേറ്റുകളില്‍, തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് മന്ത്രാലയ റിപ്പോര്‍ട്ട്. ഇതുമൂലം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി തൊഴില്‍ നേടാനുള്ള സാധ്യതയും അധികൃതര്‍ മുന്നില്‍ കാണുന്നു. അതു തടയിടാനാണ്, സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നത്. നിയമനം ലഭിക്കുന്നതിനു മുന്‍പ് നേടിയ സര്‍ട്ടിഫിക്കറ്റും, തൊഴില്‍ ലഭിച്ച ശേഷം സ്ഥാനക്കയറ്റം നേടാനായി, ഉന്നത ബിരുദം കരസ്ഥമാക്കിയവരും സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടി വരും.

ഇന്ത്യക്കാരടക്കം വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ മേഖല ജീവനക്കാരിൽ ചെറിയൊരു ശതമാനത്തിന്റെയെങ്കിലും സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് കരുതുന്നത്. നല്ലൊരു ശതമാനത്തിന്റെ സർട്ടിഫിക്കറ്റുകൾ അംഗീകൃത സർവ്വകലാശാലകളിൽ നിന്നല്ല. ഇവർക്കൊക്കെ യു.എ.ഇ സർക്കാരിന്റെ പുതിയ തീരുമാനം തിരിച്ചടി ആയേക്കും.

Leave a Reply

Your email address will not be published. Required fields are marked *