കോഴിക്കോട്
മൂന്നാംഘട്ടതിരഞ്ഞെടുപ്പില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന ചട്ടം ലംഘിച്ചതു സംബന്ധിച്ച് പരിശോധന നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ കോഴിക്കോട്ട് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സംഘര്‍ഷമുണ്ടാക്കുകയും മലപ്പുറത്ത് വിലക്ക് മറികടന്ന് കൊട്ടിക്കലാശം നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്കും കേസെടുക്കാനും തീ രുമാനിച്ചത്.
ജാഥ, ആൾക്കൂട്ടം എന്നിവ പാടില്ല എന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. എന്നാല്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാനായി ജില്ലയുടെ പല ഭാഗങ്ങളിലും കൂട്ടമായി ആളുകൾ എത്തുകയും റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ എന്ന നിർദേശം കാറ്റില്‍ പറത്തുകയുമായിരുന്നു.
കൊട്ടിക്കലാശം പാടില്ലെന്ന് മലപ്പുറം കളക്ടര്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലയിടത്തും കൊട്ടിക്കലാശം ഉണ്ടായതോടെ കളക്ടര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കി. പോലീസ് നിയന്ത്രണം ലംഘിച്ച് ജനം കൂട്ടം കൂടുകയായിരുന്നു. ഇതനുസരിച്ച് നിരീക്ഷകരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കാനാണ് തീരുമാനിച്ചത്.