Fri. Apr 19th, 2024
മോസ്കോ:

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ 41 മരണം. സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. മോസ്കോയിൽ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ മർമാൻസ്കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്.

തീ ആളിപ്പടർന്നതിനു പിന്നാലെ മോസ്കോയിലെ ഏറ്റവും തിരക്കേറിയ ഷെറെമെറ്റിയേവോ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ജീവനക്കാരുൾപ്പെടെ 78 പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് അന്വേഷണ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. 37 യാത്രക്കാർ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 11 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

വിമാനത്തിനു വലിയതോതിൽ തീ പിടിച്ചതും കറുത്ത കട്ടിയേറിയ പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയരുന്നതുമായ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിർ‌ത്താനായതെന്നും അപ്പോഴേക്കും തീ അപകടകരമായ രീതിയിൽ പടർന്നെന്നും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *