കാഠ്മണ്ഡു:
തുടര്‍ച്ചയായി 126 മണിക്കൂര്‍ നൃത്തം ചെയ്‌തു നേപ്പാളി പെണ്‍കുട്ടി ഗിന്നസ് ബുക്കില്‍ ഇടംനേടി. നേപ്പാളിലെ ധാന്‍കുട ജില്ലയില്‍നിന്നുള്ള ബന്ദന(18) ആണു റെക്കോഡിട്ടത്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ നിന്ന് ലഭിച്ചതായി ബന്ദന അറിയിച്ചു. ബന്ദനയെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി ആദരിച്ചു.
മലയാളിയായ കലാമണ്ഡലം ഹേമലതയുടെ റെക്കോർഡാണ് ബന്ദന മറികടന്നത്. 123 മണിക്കൂര്‍ 15 മിനിറ്റ് നൃത്തം ചെയ്‌താണു ഹേമലത റെക്കോഡ് നേടിയത്. തൃശൂരിലെ കേരള സംഗീത നാടക അക്കാദമിയിൽ തുടർച്ചയായി മോഹിനിയാട്ടം അവതരിപ്പിച്ചായിരുന്നു അന്ന് ഹേമലത ഗിന്നസ് ബുക്കിൽ കയറിയത്.
അഞ്ചു വയസ്സു മുതൽ ബന്ദന നൃത്തം അഭ്യസിക്കുന്നുണ്ട്. നേപ്പാളിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് ബന്ദന പരിശീലനം നേടിയത്. നേപ്പാൾ സംസ്കാരത്തിന് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ റെക്കോർഡ് പ്രകടനത്തിന് വേണ്ടിയുള്ള നൃത്തത്തിനായി നേപ്പാളി ഗാനങ്ങൾ മാത്രമാണ് ബന്ദന തിരഞ്ഞെടുത്തത്.