Thu. Apr 25th, 2024
തിരുവനന്തപുരം:

2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സംസ്ഥാനത്തെ 79 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. 14,244 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം.

കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം – 82.11. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 77 ശതമാനം. 14,244 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലപ്പുറത്താണ് 1865 പേര്‍. ഈ വര്‍ഷം 183 വിദ്യാര്‍ത്ഥികള്‍ 1200-ല്‍ 1200 മാര്‍ക്കും നേടി. കഴിഞ്ഞ വര്‍ഷം 180 പേരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. ജൂൺ 10 മുതൽ 17 വരെയാകും സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടക്കുക. പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 30, 31 തീയതികളിൽ നടക്കും. പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് മെയ് 15 നുള്ളിൽ അപേക്ഷ സമർപ്പിക്കണം.

വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം.23 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 63 പേരാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ നൽകാം. ട്രയൽ അലോട്ട്മെന്റ് 22നും ആദ്യ അലോട്ട്മെന്റ് 24നും പുറത്തിറക്കും. ക്ലാസുകൾ ജൂൺ മൂന്നിന് തുടങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ ഒന്നിച്ച് അധ്യയനം തുടങ്ങുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്.

WWW.dhsekerala.gov.in, www.keralaresult.nic.in, www.prd.kerala.gov.in എന്നീ വെബ് സൈറ്റുകളിലും ഐഎക്സാം എന്ന മൊബൈൽ ആപ്ലിക്കേഷനിലും ഫലം അറിയാം.

Leave a Reply

Your email address will not be published. Required fields are marked *