Tue. Apr 23rd, 2024
ന്യൂ ഡൽഹി:

 

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനി (ഇവി‌എം)ൽ ഏതു ബട്ടണിൽ അമർത്തിയാലും, വോട്ട് കാവിപ്പാർട്ടിക്കു പോകും എന്ന് ഹരിയാനയിലെ അസംധ് മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ ബക്ഷിഷ് സിങ് വിർക് പറയുന്ന ഒരു വീഡിയോ തിങ്കളാഴ്ച കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ഷെയർ ചെയ്തു.

വീഡിയോ പങ്കിട്ട രാഹുൽ ഗാന്ധി വിർക്കിനെ “ബിജെപിയുടെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ” എന്ന് വിശേഷിപ്പിച്ചു.

“നിങ്ങൾ എവിടെ വോട്ട് ചെയ്താലും, ഏതു വ്യക്തിക്ക് വോട്ട് ചെയ്തുവെന്ന് ഞങ്ങൾ മനസ്സിലാക്കും. ഞങ്ങൾക്ക് അറിയില്ലെന്ന് കരുതരുത്. ഞങ്ങൾ മനഃപൂർവ്വം നിങ്ങളോട് പറയുന്നില്ല. പക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിയും,” എന്ന് 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, വിർക് പഞ്ചാബിയിൽ പറയുന്നത് കാണാം.

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുണ്ടായിരുന്ന വീഡിയോയെ “വ്യാജം” എന്ന് വിശേഷിപ്പിച്ച്, തന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താനുള്ള എതിരാളികളുടെ ഗൂഢാലോചനയാണ് ഇതെന്ന് വിർക്ക് പറയുന്നു.

ഇവി‌എമ്മുകളെക്കുറിച്ച് വിവാദപരമായ പരാമർശങ്ങൾ നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച വിർക്കിനു ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.