Tue. Mar 19th, 2024
ദോഹ:

ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഓട്ടക്കാരിയായ കാസ്റ്റര്‍ സെമന്യ ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി. പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലുള്ളതായി ആരോപിച്ച് കായികതാരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്ന സ്വിറ്റ്സർലാൻഡിലെ കോടതി സെമന്യയ്ക്കു ആറ് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ലെവല്‍ കൂടുതൽ ആകുന്നതാണ് സെമന്യക്കു വിനയായത്. സ്ത്രീയാണെന്ന് ലോകവും രാജ്യാന്തര കോടതി നിയമിച്ച മൂന്നംഗകമ്മിറ്റിയും അംഗീകരിക്കുന്നുണ്ടെങ്കിലും  മരുന്നുകൾ കഴിച്ച് ഹോര്‍മോണ്‍ നില കുറച്ചതിനുശേഷം മാത്രം മല്‍സരിച്ചാല്‍ മതിയെന്നാണ് കോടതി വിധിച്ചിട്ടുള്ളത്. വിധി നടപ്പാക്കുന്നതിന് മുന്നേയുള്ള അവസാന മത്സരമായിരുന്നു ദോഹയിൽ നടന്നത്. അതിൽ സെമന്യ സ്വർണ്ണം നേടുകയും ചെയ്തു.

കാസ്റ്റര്‍ സെമന്യ രണ്ട് ഒളിംപിക് മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 800 മീറ്ററില്‍ മൂന്ന് ലോക ചാംപ്യന്‍ഷിപ് മെഡലുകളും. 800 മീറ്ററില്‍ കഴിഞ്ഞ 29 മത്സരങ്ങളിലും സെമന്യ തോറ്റിട്ടില്ല. പക്ഷെ അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കണമെങ്കിൽ അവർ മരുന്നുകൾ കഴിച്ച് ഹോർമോൺ അളവ് കുറക്കണമെന്നാണ് വിധി. വിധിക്കെതിരെ സെമന്യ അപ്പീൽ സമർപ്പിക്കുന്നുണ്ട്.

കായിക കോടതിയുടെ വിധി വിവേചനപരമെന്നു പരക്കെ ആക്ഷേപമുണ്ട്. പ്രശസ്തരായ കായികതാരങ്ങള്‍ ഉള്‍പ്പെടെുള്ളവർ എതിര്‍പ്പും പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. പ്രതിഭയുള്ള ഒരു കായികതാരത്തിന്റെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്നതാണ് വിധി എന്നാണ് പൊതു വികാരം. ഒറ്റനോട്ടത്തില്‍ത്തന്നെ വിവേചനപരമായ വിധി വിവേചനം തന്നെയെന്ന് കോടതിയും സമ്മതിക്കുന്നു. പക്ഷേ, കായികരംഗത്തിന്റെ മഹത്വത്തിനുവേണ്ടിയും വനിതാ കായികതാരങ്ങളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും ചില വിവേചനങ്ങള്‍ ആവശ്യമാണെന്നാണു കോടതിയുടെ വാദം.

എന്നാൽ ഇത്തരം വിധികൾ ഒരു വിഭാഗത്തിന് മാത്രം ബാധകം എന്നതാണ് വസ്തുത. 2016 ലെ സമ്മര്‍ ഒളിംപിക്സിൽ നാലു മെഡലുകൾ നേടിയ നീന്തൽ തരാം ലെഡെക്കിക്കും പരിശോധനയിൽ പുരുഷ ഹോർമോൺ അളവ് കൂടുതൽ കണ്ടെത്തിയിരുന്നു. പക്ഷെ ലഡാക്കി വെള്ളക്കാരിയും, അമേരിക്കകാരിയും ആയതിനാൽ യാതൊരു വിളക്കും ഉണ്ടായില്ല. എന്നാൽ കറുത്ത വർഗ്ഗക്കാരിയും, ആഫ്രിക്കക്കാരിയും ആയതിനാലാണ് സെമന്യക്കു വിലക്ക് നേരിടേണ്ടിവന്നതു കടുത്ത വിവേചനം തന്നെയാണ്.

പ്രതികരിക്കാതിരിക്കുന്നതാണ് ഭേദം എന്നായിരുന്നു കായിക കോടതി വിധിക്കെതിരെ സെമന്യയുടെ പ്രതികരണം. എന്നാൽ കായികകോടതിയുടെ തീരുമാനം രാജ്യാന്തര അത് ലറ്റിക് ഫെഡറേഷന്‍ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കോ സ്വാഗതം ചെയ്തു. ഡയമണ്ട് ലീഗിന് മുന്നോടിയായി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് കോയുടെ പ്രതികരണം.

എന്തായാലും ഡയമണ്ട് ലീഗിലെ വനിതകളുടെ 800 മീറ്റർ ഓട്ടത്തിലെ വിജയം സെമന്യക്കു ഒരു മധുര പ്രതികാരമാണ്. ഒരു മിനിറ്റു 54 സെക്കന്റിലാണ് വെള്ളി നേടിയ ഫ്രാന്‍സിന്‍ നിയോന്‍സബയെ ബഹുദൂരം പിന്നിലാക്കി സെമന്യ സ്വർണ്ണം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *