Thu. Apr 25th, 2024
ന്യൂ ഡൽഹി:

പിഴയും പലിശയും ഉൾപ്പടെ 92,000 കോടി രൂപയുടെ കുടിശ്ശിക അടച്ചു തീർക്കണമെന്ന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ ഉൾപെടെയുള്ള ടെലികോം കമ്പനികളോട് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടു.

ജസ്റ്റിസ് അരുൺ അരുൺ  മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് തുക അടച്ചു തീർക്കണമെന്നുള്ള ഉത്തരവിട്ടത്. ടെലികോം വകുപ്പിന്റെ കണക്കു പ്രകാരം കുടിശ്ശിക ഏകദേശം 92000 കോടി രൂപയ്ക്കു അടുത്ത് വരും.

കുടിശ്ശിക സംബന്ധിച്ച കണക്കുകൂട്ടലുകളുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളൊന്നും ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി “ടെലികോം മന്ത്രാലയത്തിന്റെ അപ്പീലുകൾ ഞങ്ങൾ അനുവദിക്കും. എജിആർ നിർവചിച്ചിരിക്കുന്നതു പോലെ തന്നെ നിലനിൽക്കും,” എന്ന് പറഞ്ഞു.

കുടിശ്ശിക തീർക്കാൻ കമ്പനികളുടെ കോൺസിലർമാർ ആറുമാസത്തെ സമയം ചോദിച്ചു.

കണക്കുകൂട്ടലുകളെ ചോദ്യം ചെയ്ത് മൂന്നാം ഘട്ട നടപടികൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ന്യായമായ സമയപരിധി അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

പിഴ തുക ഉണ്ടാക്കുവാനുള്ള കാലാവധി സംബന്ധിച്ചു ഒരു പ്രത്യേക വിധി തന്നെ ടെലിഫോൺ കമ്പനികൾക്കായി ഉണ്ടാവും.

ടെലികോം കമ്പനികൾ സർക്കാരിന് അടച്ച സ്പെക്ട്രം ചാർജുകൾക്കും ലൈസൻസ് ഫീസുകൾക്കും അടിസ്ഥാനമായി ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ (എജിആർ) നിർവചനത്തെ ചൊല്ലി തർക്കം ഉണ്ടായി.

സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിന് പുറമെ ലാഭവിഹിതം, ഹാൻഡ്‌സെറ്റ് വിൽപ്പന, വാടക, സ്ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള ലാഭം എന്നിവ എജിആറിൽ ഉൾപ്പെടുത്തണമെന്ന് ടെലികോം മന്ത്രാലയം ആവിശ്യപ്പെട്ടു.

എജിആറിനെക്കുറിച്ചുള്ള സർക്കാരിന്റെ നിർവചനത്തിന് കീഴിൽ മിക്ക കാര്യങ്ങളും വരുമെന്നും ടെലികോം കമ്പനികൾ പണം നനൽകണമെന്നും സുപ്രീം കോടതി പറഞ്ഞു.

ഒന്നോ രണ്ടോ ഒഴികെയുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും എ‌ജി‌ആറിൽ  ഉൾ‌പ്പെടുത്തുമെന്നും സുപ്രീംകോടതി വിലയിരുത്തി. തൽഫലമായി, എയർടെൽ, വോഡഫോൺ, ഐഡിയ, മറ്റ് ടെലികോം ഓപ്പറേറ്റർ മാർക്ക് ആയിരക്കണക്കിന് കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുന്നത്.

ടെലികോം കമ്പനികൾക്ക് നോൺ-കോർ ആയി കണക്കാക്കപ്പെടുന്ന ചില ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മാത്രം എജിആർ കണക്കാക്കുവാനായിരുന്നു കമ്പനികൾക്ക് 2015 ലെ ടെലികോം ട്രൈബൂണലിന്റെ വിധി. ഈ വിധി അനുസരിച്ചു കമ്പനികൾ ലൈസൻസ് ഫീസും സ്പെക്ട്രം ചാർജുമായി ബന്ധപ്പെട്ട കുടിശ്ശിക അടച്ചു തീർത്തെങ്കിലും ടെലികോം മന്ത്രാലയം അവരുടെ പുതിയ ആവശ്യങ്ങൾ മുന്നോട്ടു വെച്ചുകൊണ്ടേ ഇരുന്നു,

ടെലികോം മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഭാരതി എയർടെൽ RS 21,682.13 കോടിയുടെ ബാധ്യതയും വൊഡാഫോൺ ഐഡിയ കമ്പനിക്ക് RS 19,882.71 കോടി രൂപയുടെ ബാധ്യതയുണ്ട്.