Thu. Mar 28th, 2024
ന്യൂ ഡൽഹി:

 
രാജ്യ തലസ്ഥാനത്തുടനീളം അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശം നൽകാൻ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ഡൽഹിയിലെ അനധികൃത കോളനികളിലെ 40 ലക്ഷം താമസക്കാർക്ക് ഉടമസ്ഥാവകാശവും, ഭൂമി പണയം വയ്ക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശങ്ങളും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മന്ത്രിസഭാ യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ പറഞ്ഞു.

നവംബർ 18 ന് ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ, ഇത് സംബന്ധിച്ച ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

2020 ന്റെ തുടക്കത്തിൽ ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി സർക്കാരിന്റെ നിർണായക പ്രഖ്യാപനം.

ഈ വർഷം ജൂണിൽ ആം ആദ്മി പാർട്ടി നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ നഗരത്തിലെ 1,797 അനധികൃത കോളനികൾ ക്രമീകരിക്കാനുള്ള നിർദ്ദേശം കേന്ദ്രത്തിന് അയച്ചിരുന്നു.