Fri. Mar 29th, 2024
ബാസൽ (സ്വിറ്റ്സർലൻഡ്):

 

ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്റെ കരിയറിലെ 1500-ാമത്തെ മത്സരത്തിൽ തിളക്കമാർന്ന വിജയം. ജർമൻ ക്വാളിഫൈർ പോരാട്ടത്തിൽ
എതിരാളിയായ ഗോജോവ്സിക്കിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

തിങ്കളാഴ്ച ബസേൽസിലെ സ്വിസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം നീണ്ടത് വെറും 53 മിനിറ്റ് മാത്രമാണ്. ഗോജോവ്സിക്കിനെ 6-2, 6-1 എന്നിങ്ങനെ നേരിട്ടുള്ള രണ്ടു സെറ്റുകൾക്കാണ് ഫെഡറർ നിലപരിശാക്കിയത്. അദ്ദേഹത്തിന്റെ തുടർച്ചയായ ഇരുപത്തിയൊന്നാമത്തെ വിജയം കൂടിയാണിത്.

“വളരെ മികച്ച മത്സരമായിരുന്നു ഇത്. എനിക്ക് പെട്ടന്ന് തന്നെ താളം കണ്ടത്തുവാൻ സാധിച്ചു. സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അധികം സമയം വേണ്ടിവന്നില്ല. അതെല്ലാം എനിക്ക് ഒരുപാട് പോസിറ്റിവ് ആയി മാറി,” ഫെഡറർ പറഞ്ഞു.

“പീറ്റർ ഇൻഡോർ സ്റ്റേഡിയങ്ങളിലെ മത്സരങ്ങളിൽ അപകടകാരിയാണെന്നു എനിക്ക് അറിയാം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. പ്രത്യേകിച്ചും കാർലോവിച്നെ തോൽപ്പിച്ച മത്സരം അദ്ദേഹത്തിന്റെ കഴിവ് വ്യക്തമാക്കുന്ന ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക റാങ്കിങ്ങിൽ മൂന്നാമത് നിൽക്കുന്ന അദ്ദേഹം തന്റെ പത്താമത്തെ ബാസെൽ കിരീടവും അത് പോലെ തന്നെ കരിയറിലെ 103 മത്തെ കിരീടവും തേടിയാണ് ഇറങ്ങിയിരിക്കുന്നത്. മോൾഡോവൻ റാഡു ആൽ‌ബോട്ട് അല്ലെങ്കിൽ സെർബിയയിലെ ദുസാൻ ലജോവിച്ചിനെതിരെയോ ആവും അദ്ദേഹത്തിന്റെ അടുത്ത മത്സരം.