Tue. Apr 23rd, 2024
ന്യൂ ഡൽഹി:

 

ഐ‌എൻ‌എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിനെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി തിങ്കളാഴ്ച സ്വീകരിച്ചു. ഒക്ടോബർ 24 നു ഹാജരാകണമെന്ന് ചിദംബരത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ കുറ്റാരോപിതരായ മറ്റെല്ലാ പ്രതികൾക്കും കോടതി സമൻസ് നൽകിയിട്ടുണ്ടെങ്കിലും കോടതി സമക്ഷം ഹാജരാകേണ്ട തീയതി പിന്നീട് അറിയിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിദംബരം, മകൻ കാർത്തി തുടങ്ങിയവർക്കെതിരായ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

പീറ്റർ മുഖർജി, കാർത്തി ചിദംബരം, പി. ചിദംബരം, കാർത്തിയുടെ അക്കൗണ്ടന്റ് ഭാസ്‌കർ, ചില ബ്യൂറോക്രാറ്റുകൾ എന്നിവരുൾപ്പെടെ 14 പ്രതികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐ‌എൻ‌എക്സ് മീഡിയ, ചെസ് മാനേജ്‌മെന്റ്, എ‌എസ്‌സി‌എൽ എന്നീ സ്ഥാപനങ്ങളുടെ പേരുകളും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

മകൾ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുംബൈ ജയിലിൽ കഴിയുന്ന പീറ്റർ മുഖർജി , ഇന്ദ്രാണി മുഖർജി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി. ചിദംബരത്തിന്റെയും  മകൻ കാർത്തി ചിദംബരത്തിന്റെയും പേരുകൾ കുറ്റപത്രത്തിൽ ചേർത്തത്.

2017 ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തിരുന്നു.