Sat. Apr 27th, 2024
ചെന്നൈ:

 

തമിഴ്‌നാട്ടിലെ വിക്രവണ്ടി, നംഗുനേരി നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു.

വൈകുന്നേരം 6 മണിക്ക് പോളിംഗ് സമാപിക്കും. ഒക്ടോബർ 24 ന് വോട്ടെണ്ണൽ നടത്തും.

ജൂൺ മാസത്തിൽ ഡിഎംകെ നിയമസഭാംഗമായ കെ രതാമണിയുടെ മരണത്തെത്തുടർന്നാണ് വിക്രവണ്ടിയിലെ ഉപതിരഞ്ഞെടുപ്പ് തീരുമാനിച്ചത്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് നിയമസഭാംഗമായ എച്ച് വസന്ത കുമാർ രാജിവച്ചതിനാൽ നംഗുനേരി സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നു.

2.24 ലക്ഷം വോട്ടർമാരുള്ള വിക്രാവണ്ടിയിൽ 23 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.

ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ആർ മുത്തമിൽസെൽവനും പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയുടെ എൻ പുഗഴേന്തിയും തമ്മിലുള്ളതാണ് പ്രധാന പോരാട്ടം.

അതേസമയം, 12 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന നംഗുനേരി സീറ്റിൽ, പ്രധാന എതിരാളികൾ എഐഎഡിഎംകെയുടെ വി നാരായണൻ, കോൺഗ്രസ് സ്ഥാനാർത്ഥി റൂബി ആർ മനോഹർ എന്നിവരാണ്. നംഗുനേരിയിലെ മൊത്തം വോട്ടർമാരുടെ എണ്ണം ഏകദേശം 2.57 ലക്ഷമാണ്.

രണ്ട് നിയോജകമണ്ഡലങ്ങളിലും പെടാത്തവരും, എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നതുമായ ആളുകളോട് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലുകൾ, ലോഡ്ജുകൾ, വിവാഹ ഹാളുകൾ എന്നിവയിൽ, പുറത്തുനിന്നുള്ളവർക്ക് താമസാനുമതി നൽകാതിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിന് രണ്ട് നിയോജകമണ്ഡലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

എഐഎഡിഎംകെ, ഡിഎംകെ, കോൺഗ്രസ്, മറ്റ് പാർട്ടികളുടെ നേതാക്കൾ എന്നിവർ സ്വന്തം സ്ഥാനാർത്ഥികൾക്കും അവരുടെ സഖ്യകക്ഷിയുടെ സ്ഥാനാർത്ഥിക്കും വേണ്ടി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

ഭരണകക്ഷിയായ എഐഎഡിഎം.കെയ്ക്കു വേണ്ടി മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവം, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഡിഎംകെയ്ക്കു വേണ്ടി പാർട്ടി പ്രസിഡന്റ് എം കെ സ്റ്റാലിനും മറ്റുള്ളവരും പ്രചാരണം നടത്തി.

ഇന്ത്യൻ സമാധാന സംരക്ഷണ സേനയെ (ഐ‌പി‌കെ‌എഫ്) ശ്രീലങ്കയിലേക്ക് അയച്ചതിന് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് വിക്രംവണ്ടിയിലെ തന്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ നാം തമിളർ കച്ചിയിലെ സീമാൻ വിവാദപരാമർശം നടത്തി.

തമിഴരെ വധിക്കാൻ ശ്രീലങ്കയിലേക്ക് ഐ‌പി‌കെ‌എഫ് അയച്ച രാജീവ് ഗാന്ധിയെ പിന്നീട് തമിഴ് ദേശത്ത് കൊലപ്പെടുത്തിയെന്ന് ചരിത്രം ഭാവിയിൽ തിരുത്തിയെഴുതുമെന്ന് തന്റെ പ്രചാരണ വേളയിൽ സീമാൻ പറഞ്ഞു.

1991 മെയ് 21 ന് ചെന്നൈക്ക് സമീപം നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ഒരു വനിത ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രകോപനപരമായ പ്രസംഗത്തിന്റെ ഫലമായി കലാപമുണ്ടാക്കാനും സമാധാനം ലംഘിക്കാനും മനഃപൂർവ്വം ശ്രമിച്ചതിനും സീമാനെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു.

നംഗുനേരി നിയമസഭ മണ്ഡലത്തിൽ, ഡിഎംകെ നിയമസഭാംഗമായ കെ.എസ്. സരവനകുമാർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പണം പിടിച്ചെടുത്തതിനെക്കുറിച്ചുള്ള റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ചതായി തിരുനെൽവേലിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

നംഗുനേരിയിൽ പെരിയകുളം നിയമസഭ സീറ്റിനെ പ്രതിനിധീകരിക്കുന്ന ഡിഎംകെ നിയമസഭാംഗവും മറ്റ് ഡിഎംകെ പാർട്ടി അംഗങ്ങളും താമസിക്കുന്ന വീടിനെ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ചിലർ വളഞ്ഞ്, 2.78 കോടി രൂപ പിടിച്ചെടുത്തു.

ഒരു എഫ്ഐആർ സമർപ്പിക്കുകയും റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കുകയും ചെയ്തുവെന്ന് തിരുനെൽവേലി ജില്ലാ കളക്ടർ ശിൽപ പ്രഭാകർ സതീഷ് പറഞ്ഞു.

ഗ്രാമവാസികൾ തന്നെ ആക്രമിച്ച് പണവും ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്ന് ശരവണകുമാർ ആരോപിച്ചു.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭരണകക്ഷിയായ എഐഎഡിഎം.കെയ്ക്ക് 123 അംഗങ്ങളുണ്ട് (സ്പീക്കർ ഉൾപ്പെടെ), ഡിഎംകെ -100, കോൺഗ്രസ് -7, ഐയുഎംഎൽ, ഇൻഡിപെൻഡന്റ് -1 വീതവും ഉണ്ട്. ഒഴിഞ്ഞ രണ്ട് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്.