Fri. Apr 26th, 2024
ന്യൂഡൽഹി:

ഇന്ധനവില കുറക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. എണ്ണ ഇറക്കുമതിയുടെ ചെലവ് കുറക്കാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്രസർക്കാർ തുടക്കം കുറച്ചത്. സ്വകാര്യ-പൊതുമേഖലകളിൽ പ്രവർത്തിക്കുന്ന റിഫൈനറികളെ ഒരുമിപ്പിച്ച് വിലപേശൽ നടത്തി എണ്ണ വാങ്ങാനാണ് സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടുവെന്ന് ഓയിൽ സെക്രട്ടറി തരുൺ കപൂർ പറഞ്ഞു. എണ്ണ ആവശ്യകത വർധിക്കുമ്പോൾ ഉൽപാദനം കുറക്കുന്ന ഒപെക് നടപടിയേയും അദ്ദേഹം വിമർശിച്ചു.

ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് . നിലവിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒരുമിച്ചാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. സ്വകാര്യ മേഖലയെ കൂടി ഇതിന്‍റെ ഭാഗമാക്കാനാണ് ശ്രമം.

നേരത്തെ ഇത്തരത്തിൽ കമ്പനികൾ ഒരുമിച്ച് ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്തപ്പോൾ വിലയിൽ കുറവുണ്ടായിരുന്നു. ഈ രീതി തുടർന്നും സ്വീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. രാജ്യാന്തരവിപണിയിൽ ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 84 ഡോളറാണ്. ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില 100 രൂപയും കടന്ന് കുതിക്കുകയാണ്.