മൂലമറ്റം:
വൈദ്യുതി കോൺക്രീറ്റ് തൂണുകളുടെ നിലവാരമില്ലായ്മയും ക്ഷാമവും മൂലം ബുദ്ധിമുട്ടിലായ കെ എസ് ഇ ബി സ്വന്തം നിലയിൽ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഓരോ ഫാക്ടറികൾ സ്ഥാപിക്കും. ഇടുക്കിയിലെ ഫാക്ടറി ആരംഭിക്കുന്നത് മൂലമറ്റം സെക്ഷൻ ഓഫിസിനു സമീപമാണ്. നിലവിലെ സെക്ഷൻ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ ഈ ഓഫിസ് ഫാക്ടറിയുടെ ഓഫിസായി പ്രവർത്തിപ്പിക്കും.
മൂലമറ്റം വൈദ്യുതി നിലയത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് ഭൂഗർഭ നിലയം നിർമിക്കുന്നതിനായി നീക്കംചെയ്ത പാറകൾ ഈ ഭാഗത്താണ് ശേഖരിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ച് വൈദ്യുതി തൂൺ നിർമിക്കാമെന്നും സമീപത്തുകൂടി കനാൽ ഒഴുകുന്നതിനാൽ വെള്ളത്തിന് ക്ഷാമം ഉണ്ടാകില്ലെന്നുമാണ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ കണക്കുകൂട്ടൽ. തമിഴ്നാട് കേന്ദ്രീകരിച്ച കമ്പനിയാണ് വൈദ്യുതി കാലുകൾ വിതരണം ചെയ്തിരുന്നത്.
ഇവക്ക് ഗുണനിലവാരമില്ലാത്തതിനാൽ പെട്ടന്ന് തകരാൻ സാധ്യതയെന്ന് ബോർഡ് വിദഗ്ധർ കണ്ടെത്തിയിരുന്നു. മണലിൻ്റെ ഗുണനിലവാരം കുറവ് തൂണുകളിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഡിസൈനിങ്ങിലെ തകരാറാണെന്നും ഒരുവിഭാഗം എൻജിനീയർമാർ പറയുന്നു.
കേരളത്തിലുണ്ടായിരുന്ന 15ലേറെ കമ്പിനികളിൽനിന്നാണ് കെ എസ് ഇ ബി, വൈദ്യുതി തൂൺ വാങ്ങിയിരുന്നത്. എന്നാൽ, രണ്ടുവർഷം മുമ്പ് തമിഴ്നാട് കേന്ദ്രീകരിച്ച് ഒരു സ്വകാര്യ കമ്പിനിയിൽനിന്ന് മാത്രമായി ചുരുങ്ങി.