Fri. Apr 26th, 2024
ലാഖീമ്പൂർ:

ദുധ്വ വന്യജീവിസങ്കേതത്തിൽ എത്തിച്ചേരുന്ന എല്ലാ സഞ്ചാരികളും സുരക്ഷാ ഫോം പൂരിപ്പിക്കുന്നതു നിർബന്ധമാക്കി അധികൃതർ. വന്യജീവി സങ്കേതത്തിനു ഉള്ളിൽ വെച്ചു എന്തെങ്കിലും അത്യാഹിതം ഉണ്ടാവുകയാണെങ്കിൽ അതിനു താൻ തന്നെയാവും ഉത്തരവാദി എന്നതാണ് ഫോമിന്റെ ഉള്ളടക്കം.

നവംബർ പതിനഞ്ചു മുതലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. ഫോം പൂരിപ്പിക്കുന്നവർക്കു മാത്രമാവും ഉള്ളിലേക്ക് പ്രവേശിക്കുവാൻ അനുമതി കൊടുക്കുക.

സന്ദർശകരായി വരുന്ന എല്ലാ ആളുകൾക്കും ദുധ്വയ്ക്കുള്ളിലെ ജീവിതത്തെ പറ്റിയും അവിടുത്തെ നിബന്ധനകളെ പറ്റിയും നിർബന്ധിത ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

“സഞ്ചാരികൾക്കു ഫോം ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഫോം പൂരിപ്പിക്കാം. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഫോം നിർബന്ധമാക്കിയിരിക്കുന്നതു, വന്യജീവിസങ്കേതത്തിന്റെ നിബന്ധനകൾ അവർ അനുസരിക്കണം. ഇവിടെ നേപ്പാളിൽ നിന്നുള്ള ആനകൾ ഉണ്ട് അവ വലിയ ജനക്കൂട്ടത്തെ കാണുമ്പോൾ അക്രമാസക്തർ ആവാറുണ്ട്. അത് പോലെ തന്നെ സഞ്ചാരികൾ അവയ്ക്കരികിൽ പോയി ഫോട്ടോ എടുക്കുവാൻ ശ്രമിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാറുമുണ്ട്.” സങ്കേതം മേധാവി സഞ്ജയ് പതക്ക് പറഞ്ഞു.

എൺപതിനും എൺപത്തിയഞ്ചിനും ഇടയിൽ വാഹനങ്ങൾ ഒരു ദിവസം സങ്കേതത്തിനുള്ളിൽ സഫാരി നടത്തുന്നുണ്ട്, അവയെ കൂടാതെ സഞ്ചാരികളുടെ വാഹനങ്ങളും അകത്തേക്ക് അനുവദിക്കും.