Sat. Apr 20th, 2024
സംഗ്ലി:

ബാങ്ക് വായ്പയെടുത്ത് ആഡംബര കാര്‍ വാങ്ങിയെന്നും ബിജെപിക്കാരനായതിനാല്‍ ഇഡി തന്നെ ഒരിക്കലും പിന്തുടരില്ലെന്നുമുള്ള എംപിയുടെ പരാമര്‍ശം വിവാദമായി. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനം ചെയ്യവെയാണ് എംപി സഞ്ജയ് പാട്ടീലിന്റെ പരാമര്‍ശം.

ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് 40 ലക്ഷം രൂപ വിലയുള്ള ആഡംബര കാര്‍ വാങ്ങിയത്. പക്ഷേ ഇഡി എന്റെ പിന്നാലെ വരില്ല. കാരണം ഞാന്‍ ബിജെപി എംപിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എതിര്‍പാര്‍ട്ടി നേതാക്കളെ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടിനെ ഉപയോഗിച്ച് ബിജെപി വേട്ടയാടുകയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ബിജെപി എംപിയുടെ പരാമര്‍ശം.

നേരത്തെ സമാന പരാമര്‍ശമുന്നയിച്ച ബിജെപി നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീലും വിവാദത്തിലായിരുന്നു. ബിജെപിയിലേക്ക് മാറിയതില്‍ പിന്നെ തനിക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ തന്റെ പിന്നാലെയില്ലെന്നുമായിരുന്നു ഹര്‍ഷവര്‍ധന്‍ പാട്ടീലിന്റെ പരാമര്‍ശം. 2019ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.