Sat. Apr 27th, 2024
കോഴിക്കോട്:

കോഴിക്കോട് കെ എസ്ആർ ടി സി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് അലിഫ് ബിൽഡേഴ്‌സ് എം ഡി കെ വി മൊയ്തീൻ കോയ. ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് കെ ടി ഡി എഫ്സി ഉറപ്പ് നൽകിയതായി അലിഫ് ബിൽഡേഴ്‌സ് പറഞ്ഞു.

കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം നിലവിൽ അപകട ഭീഷണയിലാണ്. കെട്ടിടം അടിയന്തരമായ ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാൻഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതർ.

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം 76 കോടി രൂപ ചെലവാക്കിയാണ് നിർമ്മിച്ചത്. 2015 ലാണ് നിർമാണം പൂർത്തിയാക്കിയത്. 30 കോടി രൂപയെങ്കിലും ചെലവാക്കി കെട്ടിടം പുനർനിർമിച്ചില്ലെങ്കിൽ കെട്ടിടം അപകടാവസ്ഥയിലാകുമെന്നാണ് ഐഐടിയുടെ റിപ്പോർട്ടിൽ പറയുന്നത്.കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കെഎസ്ആർടിസി വാണിജ്യ സമുച്ചയം അലിഫ് ബിൽഡേഴ്‌സിന് നടത്തിപ്പിനായി വിട്ടുനൽകിയത്.

ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നിർമ്മിച്ചിരിക്കുന്ന രീതിയിൽ കെട്ടിടം ഉപയോഗിക്കാൻ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവർ പറഞ്ഞിരുന്നു. പക്ഷെ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല. തുടർന്നാണ് ഇപ്പോൾ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, കേടുപാടുകൾ തീർക്കാതെ കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം ഏറ്റെടുക്കില്ലെന്ന് അലിഫ് ബിൽഡേഴ്‌സ് ഇന്നലെ അറിയിച്ചു. കെട്ടിടത്തിന്റെ തകരാറുകൾ കെടിഡിഎഫ്‌സി മറച്ചുവച്ചുവെന്നും കെട്ടിടത്തിന്റെ പൂർണ്ണരൂപം കിട്ടിയ ശേഷം തുടർ നടപടികളെന്നും അലിഫ് ബിൽഡേഴ്‌സ് എംഡി കെവി മൊയ്ദീൻ കോയ പ്രതികരിച്ചു.