Wed. Apr 24th, 2024
ഗൂഡല്ലൂർ:

മസിനഗുഡി വനത്തിൽ മറഞ്ഞ കൊലയാളി കടുവയെ 8 ദിവസത്തിനു ശേഷം ഇന്നലെ കണ്ടെത്തി. ഗൂഡല്ലൂരിനടുത്തുള്ള ബേസ്പുര ഭാഗത്താണു കടുവയെ കണ്ടെത്തിയത്. കോഴിക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിക്കൃഷ്ണന്റെ വീടിനു സമീപത്താണ് കടുവയെ ഇന്നലെ കണ്ടെത്തിയത്. 

മസിനഗുഡി വനത്തിൽ 8 ദിവസമായി നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ കാർഗുഡിക്കടുത്ത് ഓംബെട്ട വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ ടി 23 കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് കടുവയെ കോഴിക്കൊല്ലിയിൽ കണ്ടെത്തിയത്.

വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമ സേനയുടെ നേതൃത്വത്തിൽ കടുവയെ മയക്കു വെടിവയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇന്നലെ വൈകുന്നേരം വരെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുതുമല കടുവ സങ്കേതത്തിനുള്ളിൽ തന്നെയാണ് കടുവയുള്ളത്.

ഈ ഭാഗത്ത് മുളങ്കാടുകൾ ധാരാളമുള്ളതിനാൽ കടുവയെ കണ്ടെത്തി മയക്കുവെടി വയ്ക്കാൻ ബുദ്ധിമുട്ട് ഏറെയാണ്. മസിനഗുഡിയിൽ നിന്നു കടുവ ബോസ്പുരയിൽ എത്തിയതോടെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് ശ്രീമധുര പഞ്ചായത്ത് അധികൃതർ വാഹനത്തിൽ പ്രചാരണം നടത്തി. കടുവ വീണ്ടും ബോസ്പുരയിൽ എത്തിയതോടെ ജനങ്ങളും ഭീതിയിലായി. ഒരു വർഷത്തിനിടയിൽ 4 പേരെയാണ് കടുവ കൊലപ്പെടുത്തിയത് രണ്ടു മാസത്തിനിടയിൽ 30 വളർത്തു മൃഗങ്ങളെയും കടുവ കൊലപ്പെടുത്തി.