Tue. May 7th, 2024

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ്(20) അറസ്റ്റിലായത്. പെണ്‍കുട്ടി ലൈംഗികമായ പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തായ ഹാഷിംഖാനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് ആറ് മാസം മുന്‍പ് പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആണ്‍ സുഹൃത്തിനെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ് 13-നാണ് മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് ലഭിക്കുന്നത്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാര്‍ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം