Sat. Apr 27th, 2024

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജെഎന്‍യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആറാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അടിയന്തരമായി കേസ് കേള്‍ക്കാന്‍ ഉമര്‍ ഖാലിദിന് അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. കേസ് അടിയന്തരമായി കേള്‍ക്കാന്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ ഉമര്‍ ഖാലിദിനെ അനുവദിക്കണമെന്ന് അദ്ദേഹത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. 2022 ഒക്ടോബറില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെയാണ് ഉമര്‍ ഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. 20 ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഡല്‍ഹി ഹൈകോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020 സെപ്റ്റംബറിലാണ് ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം