Fri. May 17th, 2024

കോട്ടയം: കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കോട്ടയം മണര്‍കാട് കാഞ്ഞിരത്തുംമൂട്ടില്‍ ഷിനോ മാത്യു ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. മേയ് 19-നാണ് പരാതിക്കാരിയായ ജൂബി ജേക്കബിനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ചതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനെതിരെ ഷിനോയ്‌ക്കെതിരെ ജൂബി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ജൂബിയെ വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം