Fri. May 3rd, 2024

ഡല്‍ഹി: രാജ്യത്ത് ഗോതമ്പ്, ഗോതമ്പ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധനം ഈ വര്‍ഷവും തുടരും. ഗോതമ്പ് കയറ്റുമതി അനുവദിക്കില്ലെന്ന് ഭക്ഷ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുബോധ് കെ സിംഗ് പറഞ്ഞു. ഗോതമ്പിന്റെ ഉല്‍പ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ ഗോതമ്പിന്റെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് ആഭന്തര ഉപയോഗത്തിന് ശേഷം മിച്ചം വരുമ്പോള്‍ മാത്രമാണെന്നും അല്ലാതെ പ്രാഥമിക ഗോതമ്പ് കയറ്റുമതി രാജ്യമല്ല ഇന്ത്യയെന്നും സുബോധ് കെ സിംഗ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ഗോതമ്പ് സംഭരണം, ഗോതമ്പിന്റെ മൊത്തവില നിയന്ത്രണത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. സര്‍ക്കാരിനുവേണ്ടി ഗോതമ്പ് വാങ്ങുന്ന ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സംഭരണം മെയ് 21-ന് 26.14 ദശലക്ഷം ടണ്ണായിരുന്നു, 34 ലക്ഷം ടണ്‍ ആണ് ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ സംഭരണവും വിളവെടുപ്പ് കാലവും അവസാനിക്കുമ്പോഴേക്കും ഇത് 27 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപെടലുകള്‍ക്കായി സര്‍ക്കാരിന് 8.5-9 ദശലക്ഷം ടണ്‍ ശേഷിക്കുമെന്നും സിംഗ് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം