Thu. May 9th, 2024

കോട്ടയം: വനംമന്ത്രിക്കാണ് മയക്കുവെടി വെയ്‌ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല. മന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ‘വനംവകുപ്പ് മന്ത്രിക്കും വനംവകുപ്പിനും എന്ത് പറ്റിയെന്നാണ് എന്റെ ചോദ്യം. അഞ്ചലില്‍ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കൊന്നത്. അതും നായാട്ട് സംഘത്തിന്റെ അക്രമിച്ചത് കൊണ്ടാണോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണ്. എന്താണ് ഇതിനൊരു പരിഹാരം എന്നല്ലേ ഗവണ്‍മെന്റ് ചിന്തിക്കേണ്ടത്? വനംമന്ത്രിക്ക് മയക്കുവെടി വെക്കണം. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല. എന്താണീ ചെയ്തുകൊണ്ടിരിക്കുന്നത്? അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. രണ്ട് മൂന്ന് പേര്‍ കാട്ടുപോത്തിന്റെ അക്രമത്തില്‍ മരിക്കുമ്പോള്‍ മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? വളരെ പ്രതിഷേധാര്‍ഹമായ കാര്യമാണ്.”-രമേശ് ചെന്നിത്തല പറഞ്ഞു. കണമലയില്‍ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ജോസ് കെ മാണി എംപിയുടെ പ്രതികരണം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം