Fri. May 10th, 2024

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഐജി പി വിജയനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരിലാണ് സസ്‌പെന്‍ഷന്‍. ഷാറൂഖ് സെയ്ഫിയെ മുംബൈയില്‍ നിന്ന് കൊണ്ടു വന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുള്ളതും യാത്രാവിവരങ്ങളും മറ്റും പുറത്തായത് വിജയന്‍ വഴിയെന്നാണ് റിപ്പോര്‍ട്ട്. എഡിജിപി എം ആര്‍ അജിത്കുമാര്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. തുടരന്വേഷണത്തിന് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തി. കേസിലെ പ്രതിയെ രത്‌നഗിരിയില്‍ നിന്ന് കേരളത്തിലേക്ക് അതീവരഹസ്യമായി കൊണ്ടുവരുന്നതില്‍ വീഴ്ചപറ്റി. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി വിജയനും ജിഎസ്‌ഐ കെ മനോജ് കുമാറും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട വിഭാഗമാണെന്നും സുരക്ഷയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം