Thu. May 2nd, 2024

കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും 25000 കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസിലെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎയും അന്വേഷണത്തിന്റെ ഭാഗമാകും. പാകിസ്താന്‍ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ എന്‍ഐഎയും കേസില്‍ ഭാഗമായത്. കേസില്‍ റിമാന്‍ഡിലായ പാക് പൗരനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് അപേക്ഷ നല്‍കും. ഇന്നലെ മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പാക് പൗരന്‍ സുബൈറിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം, കപ്പലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇറാനില്‍ നിന്നും പാകിസ്താന്‍ വഴി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടന്ന ബോട്ടില്‍ നിന്നാണ് 25000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. ഈ ബോട്ടില്‍ നിന്നും പിടിയിലായ പാക് സ്വദേശി സുബൈര്‍ ദെറക്ഷായെ ചോദ്യം ചെയ്തതിലും പാക്ക് ബന്ധങ്ങള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നേവിയും എന്‍സിബിയും കണ്ടെത്തിയതിലും ഇരട്ടിയിലേറെ അളവില്‍ മയക്കുമരുന്ന് വിവിധ ബോട്ടുകളിലായി ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച മദര്‍ഷിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം