Wed. May 1st, 2024

മലയാളി ദമ്പതികളെ സാല്‍മിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശേരി പുത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ (35), ഭാര്യ അടൂര്‍ ഏഴംകുളം നെടുമണ്‍ പാറവിളയില്‍ ജീന (34) എന്നിവരാണ് മരിച്ചത്. സൈജുവിന്റെ മൃതദേഹം താമസിച്ചിരുന്ന കെട്ടിടത്തിനു താഴെയും ജീനയുടെ മൃതദേഹം ഫ്‌ലാറ്റിനകത്തുമാണ് കണ്ടത്. ജീനയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തില്‍നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണു സംഭവം നടന്നത്.

സൈജുവിന്റെ മരണവാര്‍ത്തയറിഞ്ഞെത്തിയ പൊലീസ് ഫ്‌ലാറ്റിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിപ്പോഴാണ് ജീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വഴക്കിനൊടുവില്‍ ഇരുവരും പരസ്പരം കുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു മാസം മുന്‍പാണു സൈജു നാട്ടിലെത്തി മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിവാഹം. ഇരുവരുടെയും പുനര്‍വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ കുട്ടികളുണ്ട്. കുവൈത്തില്‍ ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു ബിഎസ്സി നഴ്‌സായ സൈജു. കുവൈത്ത് സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐടി ജീവനക്കാരിയാണ് ജീന.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.