Sat. May 4th, 2024

ശരദ് പവാറിന്റെ രാജി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍. മമതാ ബാനര്‍ജിയും നിതീഷ് കുമാറും ശരദ് പവാറുമായി ഫോണില്‍ സംസാരിച്ചു. 2024 ലെ ലോക്സഭാ തിരെഞ്ഞെടുപ്പില്‍ പവാറിന്റെ പങ്ക് വലുതെന്ന് മമതയും നിതിഷ് കുമാറും പറഞ്ഞു. രാജി പിന്‍വലിച്ചാല്‍ പ്രതിപക്ഷ ഐക്യത്തെ അത് ശക്തിപ്പെടുത്തുമെന്നും മമതയും നിതിഷ് കുമാറും അറിയിച്ചു.

അതേസമയം, എന്‍സിപി നേതാക്കള്‍ ഇന്ന് ശരദ് പവാറിനെ വീണ്ടും സന്ദര്‍ശിക്കും. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. പ്രഫുല്‍ പട്ടേല്‍, സുനില്‍ തട്കരെ, കെകെ ശര്‍മ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, അനില്‍ ദേശ്മുഖ് എന്നിവരാണ് പവാറിനെ കാണുക. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എന്‍സിപി പ്രപര്‍ത്തകരും രാജി പിന്‍വലിക്കണമെന്ന് മുംബൈയില്‍ എത്തി ആവശ്യപ്പെടും.

ഇന്നലെയാണ് എന്‍സിപി അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ ഒഴിഞ്ഞത്. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എന്‍സിപിക്കുള്ളില്‍ ആഭ്യന്തര ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യല്‍ ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ എന്‍സിപി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണ് എന്ന് ശരദ് പവാര്‍ വ്യക്തമാക്കിയത്.

അധ്യക്ഷ സ്ഥാനമൊഴിയുമെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്ന് പവാര്‍ വിട്ടുനില്‍ക്കില്ല. പുതിയ അധ്യക്ഷ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും പവാര്‍ പറഞ്ഞു. സമിതിയില്‍ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗന്‍ ഭുജ്ബല്‍ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.