Mon. May 6th, 2024

തിരുവനന്തപുരം: ഇ-പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷന്‍ വിതരണം തടസ്സപ്പെട്ട സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന് കേരളം തയ്യാറായില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ എന്‍ഐസിക്ക് കീഴിലെ ആധാര്‍ സര്‍വ്വീസിംഗ് ഏജന്‍സി സംവിധാനത്തിലേക്ക് ആധാര്‍ ഓതന്റിക്കേഷന്‍ മാറ്റിയാല്‍ തീരുന്ന പ്രശ്‌നം മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് കേരളത്തിന്റെ വിശദീകരണം. ഇപോസിന്റെ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ച് സംസ്ഥാനത്ത് റേഷന്‍ വിതരണം പുനരാരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമയക്രമം വെച്ചുള്ള റേഷന്‍ വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടെയാണ് കാലഹരണപ്പെട്ട പിഡിഎസ് സംവിധാനം ഒഴിവാക്കാന്‍ കേരളത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെന്നും ഇത് നടപ്പാക്കത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും കേന്ദ്രം പറയുന്നത്. അതേസമയം, സാങ്കേതിക തടസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിയാക്കാനുള്ള ശ്രമമാണ് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ പ്രസ്താവനയെന്നാണ് ഭക്ഷ്യ വകുപ്പ് വിശദീകരണം. സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ ചുമതല എന്‍ഐസി ഹൈദരാബാദിനാണെന്നും വിതരണത്തില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ അതിനുള്ള കൃത്യമായ കാരണങ്ങള്‍ എന്‍ഐസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം