Thu. May 2nd, 2024

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെറിയ കുട്ടിയുൾപ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്.

സിഡ്‌നിയിലെ വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍ മാളിലാണ് ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

സംഭവത്തിന്റെ ചില ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കത്തിയുമായി ഒരാള്‍ മാളിനുള്ളിലൂടെ ഓടുന്നതും പരിക്കേറ്റവർ നിലത്ത് കിടക്കുന്നതുമെല്ലാമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തെത്തുടര്‍ന്ന് പലരും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് അഭയം തേടിയത്.

സംഭവത്തെത്തുടര്‍ന്ന് ഷോപ്പിങ് മാള്‍ അടച്ചു.