Sun. May 5th, 2024

കാസർഗോഡ്: കാസർഗോഡ് പാലായിയിൽ അമ്മയെയും മകളെയും സിപിഐഎം പ്രാദേശിക നേതാക്കള്‍ ഊരുവിലക്കിയെന്ന ആരോപണത്തിൽ സിപിഐഎം ബ്രാഞ്ച് അംഗങ്ങളുൾപ്പെടെ ഒൻപത് പേർക്കെതിരെ കേസെടുത്തു. പറമ്പിലെ തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ അമ്മയെയും മകളെയും കയ്യേറ്റം ചെയ്തെന്നാണ് പരാതി. എന്നാൽ ആരോപണം സിപിഐഎം തള്ളി.

കഴിഞ്ഞ ശനിയാഴ്ച തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഇടപെട്ട് തൊഴിലാളികളെ തടഞ്ഞെന്നാണ് പരാതി. സമീപത്തെ റഗുലേറ്റർ ബ്രിഡ്ജിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രാധയും പ്രാദേശിക നേതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നാണ് ആരോപണം.

പ്രദേശത്തെ തൊഴിലാളികളെ ഒഴിവാക്കി പുറത്ത് നിന്നും തൊഴിലാളിയെ കൊണ്ടുവന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് നേതാക്കൾ പറഞ്ഞു. രാധയും മകളുമാണ് പ്രകോപനമുണ്ടാക്കിയതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.