Wed. May 1st, 2024

വാഷിംഗ്ടൺ ഡിസിയിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി നിക്കി ഹേലിന് വിജയം. ഹേലി 62.9% വോട്ടും ട്രംപ് 33.2% വോട്ടുമാണ് നേടിയത്.

റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാനുള്ള 2024 ലെ മത്സരത്തിൽ മുൻ പ്രസിഡൻ്റിനെതിരെയുള്ള ഹേലിന്‍റെ ആദ്യ വിജയമാണിത്.

സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ഹേലി പരാജയപ്പെട്ടിരുന്നു. യുഎസ്സിന്റെ ചരിത്രത്തില്‍ റിപ്പബ്ലിക്കൻ പ്രൈമറി വിജയിക്കുന്ന ആദ്യ വനിതയാണ്‌ ഹേലി.

രാജ്യവ്യാപകമായി ആകെ 43 റിപ്പബ്ലിക്കൻ പ്രതിനിധികളാണ് ഹേലിയുടെ കൂടെയുള്ളത്. അതില്‍ 19 പേര്‍ വാഷിംഗ്ടൺ ഡിസിയില്‍ നിന്നാണ്. ട്രംപിൻ്റെ കൂടെയുള്ളത് 247 പേരാണെന്നും  ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

വാഷിംഗ്ടൺ ഡിസിയിയില്‍ 23000 റിപ്പബ്ലിക്കൻ വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡെമോക്രാറ്റുകളോട് കൂടുതൽ ചായ്‌വുള്ള തലസ്ഥാനത്ത് ഹേലിയുടെ വിജയം റിപ്പബ്ലിക്കുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 

പ്രൈമറിയിൽ 2035 റിപ്പബ്ലിക്കൻ വോട്ടര്‍മാർ പങ്കെടുത്തതായി പ്രാദേശിക നേതാവിനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെയും റിപ്പബ്ലിക്കൻമാര്‍ തള്ളിയതില്‍ അതിശയിക്കാനില്ലെന്ന് ഹേലിയുടെ ദേശീയ കാംപയ്‌ന്‍ വക്താവ് ഒലിവിയ പെരസ് ക്യൂബസ് പറഞ്ഞു.

അതേസമയം പ്രൈമറി തിരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും ട്രംപിന് മുന്‍തൂക്കമുണ്ട്. പ്രൈമറി തിരഞ്ഞെടുപ്പില്‍ ചെവ്വാഴ്ച വളരെ നിര്‍ണായകമാണ്. അതേസമയം  15 സംസ്ഥാനങ്ങളിലും ഒരു ഭരണപ്രദേശത്തും ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കൻ പാര്‍ട്ടിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.