Sun. Apr 28th, 2024

മാലിന്യ പ്രതിസന്ധി പരിഹരിക്കാന്‍ കൊച്ചിയില്‍ സിഎന്‍ജി പ്ലാന്റ് നിര്‍മ്മിക്കുമെന്ന് മന്ത്രി എംബി രാജേഷ്. ബിപിസിഎല്‍ നിര്‍മ്മാണ ചിലവ് വഹിക്കും. ബിപിസിഎല്ലുമായി ഇക്കാര്യം തത്വത്തില്‍ ധാരണയായി.
ഒരു കൊല്ലത്തിനകം പ്ലാന്റ് സ്ഥാപിക്കും. കൊച്ചിയിലെ മാലിന്യ നീക്കത്തിലെ നിര്‍ണായക ചുവടുവയ്പ്പാകും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള മാലിന്യ നീക്കം വിവിധ ഏജന്‍സികളുമായി ഇടക്കാല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു.2024 മാര്‍ച്ച് മാസത്തിനകം മാലിന്യ പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മാലിന്യ സംസ്‌കരണത്തില്‍ നവീന സംസ്‌കാരം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണമെന്നും ജൂണ്‍ 5-ന് മുന്‍പ് ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതല്‍ മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ചുവടുവയ്പ്പുകള്‍ നടത്തുകയാണ്. അതില്‍ ഹരിത കേരള മിഷന്‍ ഏറ്റവും ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.