Wed. May 1st, 2024

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നിൽ വെടിയുതിർത്ത രണ്ട് പ്രതികൾ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

വെടിവെപ്പിനുശേഷം പ്രതികൾ മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതൽ അന്വേഷണത്തിനായി ഇരുവരെ മുംബൈയില്‍ എത്തിക്കും.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ട അന്വേഷണങ്ങൾ.

ഞായറാഴ്ച പുലര്‍ച്ചെയാണ് സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ നടന്റെ വീടിന് മുന്നിൽ നിന്ന് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

അതേസമയം, സംഭവത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, അൻമോൽ ബിഷ്‌ണോയി സാമൂഹ്യ മാധ്യമങ്ങളിലൂടെ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.