Thu. May 2nd, 2024

തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും സിബിഐ ആ ദിശയിൽ അന്വേഷണം നടത്താൻ തയ്യാറായില്ലെന്നും പിതാവ് ആരോപിച്ചു.

സിബിഐ ശരിയായ ദിശയിൽ അന്വേഷിക്കുമെങ്കിൽ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.

ജസ്‌ന രഹസ്യമായി വ്യാഴാഴ്ചകളിൽ പ്രാർഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയെന്നും ജെയിംസ് ജോസഫ് അവകാശപ്പെട്ടു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. കാണാതായതിന്റെ തലേദിവസം ജസ്‌നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും ജസ്‌നയുടെ മുറിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശേഖരിച്ച രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ച് അന്വേഷിക്കാനും സിബിഐ ശ്രമിച്ചില്ലെന്നും പിതാവ് ആരോപിക്കുന്നു.

ജസ്‌നയുടെ പിതാവ് ഈ ആരോപണങ്ങൾ കോടതിയിൽ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ സിബിഐ പ്രോസിക്യൂട്ടർക്കായില്ല. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിവരങ്ങൾ കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.