Sat. Apr 27th, 2024

പാലൻപൂർ: 1996 ൽ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് കുറ്റക്കാ​രനെന്ന് ഗുജറാത്ത് ബനസ്കന്ദ ജില്ലയിലെ പാലൻപൂർ ടൗൺ സെഷൻസ് കോടതി. കേസിൽ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

1996 ൽ രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമെർസിങ് രാജ്പുരോഹിത് താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയതായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ബനസ്കന്ദ ജില്ലയിലെ എസ്പിയായിരുന്നു സഞ്ജീവ് ഭട്ട്. ഈ കേസ് വ്യാജമാണെന്ന് പിന്നീട് രാജസ്ഥാൻ പോലീസ് കണ്ടെത്തിയിരുന്നു.

സഞ്ജീവ് ഭട്ടിന്റെ നിർദേശത്തെ തുടർന്നാണ് പോലീസ് ഇൻസ്​പെക്ടറായ ഇന്ദ്രവധൻ വ്യാസ് പാലൻപൂർ ഹോട്ടലിൽ റെയ്ഡ് നടത്തിയതും അഭിഭാഷകന്റെ മുറിയിൽ നിന്ന് 1.15കിലോ ഗ്രാം ഒപിയം പിടിച്ചെടുക്കുകയും ചെയ്തതെന്നാണ് ആരോപണം.

രാജസ്ഥാനിലെ പാലിയിൽ തർക്കത്തിലുള്ള വസ്തു കൈമാറാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായി കേസ് കെട്ടിച്ചമച്ചതാണെന്നാണ് രാജസ്ഥാൻ പോലീസിന്റെ വാദം. മുൻ പോലീസ് ഉദ്യോഗസ്ഥൻ ഐബി വ്യാസ് സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് 1999ൽ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചിരുന്നു.

കസ്റ്റഡി പീഡനം ആരോപിച്ചുള്ള മറ്റൊരു കേസിൽ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷ ഗുജറാത്ത് ഹൈക്കോടതി നേരത്തെ സ്ഥിരീകരിച്ചിരുന്നു.