Sat. Jul 27th, 2024

ഞ്ച് വർഷം മുമ്പ് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 285 കോടി രൂപയുടെ വസ്തുനികുതി അടയ്ക്കുന്നതിൽ നിന്ന് ടോറന്റ് കമ്പനിക്ക് ഇളവ് നൽകിയിരുന്നു. എന്നാല്‍ 2019 മെയ് 7നും 2014 ഫെബ്രുവരി 10നും ഇടയിലായി 185 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ടോറന്റ് ഗ്രൂപ്പ് വാങ്ങിയത്.

ടോറന്റ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ ടോറൻ്റ് പവർ ലിമിറ്റഡും ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ലിസ്റ്റിൽ നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ചങ്ങാതിയാണ് ടോറന്റ് ഗ്രൂപ്പിൻ്റെ ചെയർമാൻ എമിരിറ്റസ് സുധീർ മേത്തയെ കണക്കാക്കുന്നത്. 2007 മുതൽ 2014 – 15 വരെ ബിജെപിക്ക് 33.11 കോടി രൂപ കമ്പനി സംഭാവന നൽകിയതായി ന്യൂസ്‌ലോൺഡ്രി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 2019 മെയ് 7നും മെയ് 10നും ടോറൻ്റ് പവറും ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസും 14.9 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. 2019 മെയ് 27 നാണ് അന്നത്തെ സര്‍ക്കാര്‍ 285 കോടിയുടെ നികുതിയിളവ് ടോറന്റ് ഗ്രൂപ്പിന് നൽകിയത്.

1940 ൽ 37000 കോടി രൂപ ചെലവഴിച്ചാണ് ഉത്തംഭായി നത്തലാൽ മേത്ത ടോറന്റ് ഗ്രൂപ്പ്‌ സ്ഥാപിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിയുടെ നിലവിലെ ചെയർമാൻ സുധീർ മേത്തയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ സുഹൃത്തുക്കളാണ് മേത്തയും ഗൗതം അദാനിയും. മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപത്തിന് ശേഷം സർക്കാർ തലത്തിലും വ്യാവസായിക മേഖലയിലും വൻ തകർച്ച നേരിട്ടിരുന്നു. ആ സമയത്ത് മേത്തയും ഗൗതം അദാനിയും മോദിയുടെ കൂടെ നിന്നു.

സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടത്തരുതെന്ന് സിഐഐ (Confederation of Indian Industry) യോട് അഭ്യര്‍ത്തിച്ച് അദാനിയും മേത്തയും പ്രസ്താവന ഇറക്കി. പ്രസ്താവനയില്‍ കലാപത്തെ വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമായ സാമൂഹിക ദുരന്തം എന്നായിരുന്നു. തുടര്‍ന്ന് സിഐഐ മോദിയോട് മാപ്പ് പറഞ്ഞു.

2014 ൽ മോദി പ്രധാനമന്ത്രിയായപ്പോള്‍, പുതിയ മരുന്ന് വില നിർണയ നയ പ്രകാരം മരുന്നിന് വില നിയന്ത്രണത്തിൽ നിന്ന് ഇളവ് നേടിയ ആദ്യത്തെ കമ്പനിയാണ് ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസ്. മേത്തയും അദാനിയും 2015 ജനുവരിയിൽ ഡൽഹിയിൽ നടന്ന ഇന്ത്യ – യുഎസ് സിഇഒ ഫോറത്തിൽ 17 അംഗ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായിരുന്നു. 2014 നവംബറിൽ ഓസ്‌ട്രേലിയയിലേക്കുള്ള മോദിയുടെ പ്രതിനിധി സംഘത്തിലും ഇവർ ഉണ്ടായിരുന്നു.

ന്യൂസ്‌ലോൺഡ്രി, സ്‌ക്രോൾ, ദി ന്യൂസ് മിനിറ്റ് എന്നീ മൂന്ന് വാർത്താ സ്ഥാപനങ്ങൾ ഒരുമിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ പരിഭാഷ.