Fri. Apr 26th, 2024
കോട്ടയം:

കാലാവസ്ഥയിലുണ്ടായ മാറ്റം റബർ കർഷകർക്കും തിരിച്ചടിയാകുന്നു. കടുത്ത വേനലിന് പിന്നാലെ വേനൽമഴയും ശക്തമായതോടെ ടാപ്പിംഗ് ജോലികൾ പൂർണമായും തടസപ്പെട്ടു. സബ്സിഡിയടക്കം നിർത്തിയതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

അടിസ്ഥാന വില വർദ്ധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കേരളത്തിലെ കാലാവസ്ഥ റബർകൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന് പറഞ്ഞ കർഷകർ തന്നെ അത് മാറ്റി പറഞ്ഞ് തുടങ്ങിയിരിക്കുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റം വലിയ തിരിച്ചടിയാണ് റബർ കർഷകർക്ക് നല്‍കിയത്.

കടുത്ത വേനലിന് പിന്നാലെ ശക്തമായ വേനൽ മഴയും എത്തിയോടെ ടാപ്പിംഗ് ജോലികൾ നിലച്ച മട്ടാണ്. ഷെയ്ഡ് ഇടുന്ന ജോലികളും മിക്ക കർഷകരും പൂർത്തിയാക്കിയിരുന്നില്ല. ടാപ്പിംഗ് നിലച്ചതോടെ വരുമാനവും ലഭിക്കാതെയായി.
അന്താരാഷ്ട്ര വിപണിയിൽ റബറിന് നല്ല വില ലഭിക്കുന്നുണ്ട്.

എന്നാൽ പ്രാദേശികരായ കർഷകർക്ക് 170 രൂപ പോലും ലഭിക്കുന്നില്ല. സബ്സിഡി കൂടി നിർത്തലാക്കിയതും കർഷകന് വെല്ലുവിളിയാണ് അതുകൊണ്ട് തന്നെ 200 രൂപയിലേക്ക് അടിസ്ഥാന വില ഉയർത്തണമെന്നാണ് ആവശ്യം. ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ ഒന്നും നടപ്പാകുന്നില്ലെന്ന് മാത്രം.

കാലാവസ്ഥ മാറ്റം ഉണ്ടാക്കുന്ന പ്രശ്നം വലുതാണെങ്കിലും നഷ്ടപരിഹാരത്തിനായി കത്തിരിക്കേണ്ടി വരുന്നതും പതിവാണ്. അതുകൊണ്ട് പല കർഷകരും റബർ കൃഷി ഉപേക്ഷിച്ച് തുടങ്ങി.