ഐസ്വാൾ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മിസോറമിലുണ്ടായ ഇടിമിന്നലിൽ 2500 ലധികം വീടുകളും കെട്ടിടങ്ങളും തകർന്നു. മിസോറാമിന്റെ പല ഭാഗങ്ങളിലും കനത്ത മഴയോടൊപ്പം ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും കനത്ത നാശമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ട് ചെതിട്ടുണ്ട്. ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് 45 കാരിയായ സ്ത്രീയാണ് മരിച്ചത്.
അഞ്ച് ജില്ലകളിലെ 17 സ്കൂളുകൾ, അഞ്ച് ജില്ലകളിലെ 15 പള്ളികൾ, മ്യാൻമർ അഭയാർഥികളെയും മണിപ്പൂരിൽ നിന്നുള്ള ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും പാർപ്പിച്ചിരിക്കുന്ന ചമ്പൈ, സെയ്ച്വൽ ജില്ലകളിലെ 11 ദുരിതാശ്വാസ ക്യാമ്പുകൾ, കൊളാസിബ്, സെർച്ചിപ് ജില്ലകളിലെ 11 അംഗൻവാടികൾ എന്നിവയും തകർന്നതിൽ ഉൾപ്പെടുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ, പുനരധിവാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വടക്കൻ മിസോറാമിലെ കൊലാസിബ് ജില്ലയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 795 വീടുകൾ, ഏഴ് സ്കൂളുകൾ, ആറ് പള്ളികൾ, എട്ട് അംഗൻവാടികൾ, 11 ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ എന്നിവയുൾപ്പെടെ 800 ലധികം കെട്ടിടങ്ങൾ തകർന്നു. ഐസ്വാൾ ജില്ലയിൽ 632 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട്.