Wed. May 1st, 2024

ഇന്ത്യവിരുദ്ധ നിലപാടെടുക്കുകയും ചൈനയോട് ചായുകയും ചെയ്ത മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് കടാശ്വാസം അഭ്യർത്ഥിച്ചു. ഇന്ത്യ മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്നും മുയിസു അഭ്യർഥിച്ചു.

കഴിഞ്ഞ വർഷം അവസാനത്തോടെ ഏകദേശം 400. 9 മില്ല്യൺ ഡോളറാണ് മാലിദ്വീപ് ഇന്ത്യക്ക് നൽകാനുള്ളത്. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് മുയിസു അഭ്യർത്ഥന നടത്തിയത്. ‘മാലിദ്വീപിന് സഹായം നൽകുന്നതിൽ ഇന്ത്യ നിർണായകകക്ഷിയാണ്. വലിയ പദ്ധതികൾ അവർ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മാലിദ്വീപിൻ്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും’ മുയിസു പറഞ്ഞു. 

കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തത് മുതൽ കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകളാണ് മുഹമ്മദ് മുയിസു സ്വീകരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് മുതലാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങിയത്. തുടർന്ന് ലക്ഷദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പൂർണമായു പിൻവലിക്കണമെന്ന് പ്രസിഡൻ്റായ മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. 

ചൈന സന്ദർശനത്തിനു പിന്നാലെ ചൈനയുമായി നിരവധി വിഷയങ്ങളിൽ നിരവധി കരാറുകളുമുണ്ടാക്കി. ഏപ്രിലിൽ നടക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്നുള്ള സാമ്പത്തിക സഹായം മാലിദ്വീപിന് അനിവാര്യമാണ്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.