Sat. Apr 20th, 2024
ചെറുവണ്ണൂർ:

പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്.

എന്നാൽ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികിൽ അത്യാസന്ന നിലയിലാണ്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്.

വയനാട്ടിൽ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുന്നത്. മഫ്തിയിലാണ് പൊലീസ് എത്തിയത്. ഓവർസ്പീഡിൽ പോയിട്ട് പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല എന്നതായിരുന്നു കേസ്.

9.30 ഓടെ ജിഷ്ണു അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് വീട്ടിലേക്ക് ഫോൺ കോൾ വന്നു. ആശുപത്രിയിൽ പൊലീസുകാരെ കണ്ടില്ലെന്ന് ജിഷ്ണുവിന്റെ സുഹൃത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഏതാനും നാട്ടുകാർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.