Mon. May 6th, 2024
കിയവ്:

യുക്രൈനിയന്‍ നഗരമായ മരിയുപോളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം തുടരവെ, ബെർഡിയാൻസ്ക്ക് വഴി സാപോരീഷ്യയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനാണ് താത്കാലിക വെടിനിർത്തല്‍. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12:30 മുതലാണ് വെടിനിർത്തൽ. യു എന്നിന്റേയും റെഡ്ക്രോസിന്റെയും ഇടപെടൽ മൂലമാണ് വെടിനിർത്തലെന്ന് റഷ്യ അറിയിച്ചു.

യുക്രൈൻ ഇതിനോട് സഹകരിക്കുന്നതായി രേഖാമൂലം യു.എന്നിനേയും റെഡ്ക്രോസിനേയും അറിയിക്കണമെന്നും റഷ്യൻ മന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. കിയവിനുള്ള അധികസഹായമായി 500 മില്യൺ കൂടി നൽകുമെന്ന് ബൈഡൻ അറിയിച്ചു.

അതിനിടെ, റഷ്യയുടെ അധിനിവേശം തന്ത്രപരമായ അബദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. യുദ്ധം റഷ്യയെ കൂടുതൽ പ്രതിസന്ധിയിലാക്കിയതായും പുടിനും സൈനികതലവന്മാരുമായി പ്രശ്നങ്ങളുള്ളതായും അമേരിക്ക കുറ്റപ്പെടുത്തി. അതേസമയം, ജി 7 രാജ്യങ്ങൾ റഷ്യക്ക് ഏർപ്പെടുത്തിയിരിക്കുക ഉപരോധങ്ങൾ തുടരണമെന്ന് ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോൺസനും വ്യക്തമാക്കി.