Sat. Oct 19th, 2024

 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്.

വയനാട് ജില്ലയിലെ മീനങ്ങാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍, പാലക്കാട് ജില്ലയിലെ മങ്കര, തിരുവേഗപ്പുറ, പരുതൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ സെക്രട്ടറിമാരെയാണ് സ്ഥലംമാറ്റിയത്. ഈ മാസം 14 ആണ് സ്ഥലംമാറ്റ ഉത്തരവിലെ തിയതി. എന്നാല്‍ 18നാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.

15ാം തിയതിയാണ് പെരുമാറ്റച്ചട്ടം നിലവില്‍വന്നത്. അതിനാല്‍ സെക്രട്ടറിമാരെ മാറ്റിയ തീരുമാനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഈ വര്‍ഷം സെപ്റ്റംബറിലെ ജനറല്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ തിരുത്ത് വരുത്തിയ ശേഷമാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍ ജനറല്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡറിനു വേണ്ടി അപേക്ഷ നല്‍കിയ ആരെങ്കിലുമോ, ഒരു വര്‍ഷം പൂര്‍ത്തിയായ ആരെങ്കിലുമോ ഈ ഉത്തരവ് പ്രകാരം സ്ഥലംമാറ്റപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ഇത് പൂര്‍ണമായും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.