Thu. Sep 19th, 2024

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിക്കായി കേരള പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു.

ഇന്ന് പുലർച്ചെയോടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ബബിത എന്ന യുവതി, കുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ഫോട്ടോ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് നൽകിയത്. തങ്ങളുടെ എതിർ സീറ്റിലിരുന്ന് പെൺകുട്ടി കരയുന്നത് കണ്ട ബബിത  പെൺകുട്ടിയുടെ ഫോട്ടോ എടുക്കുകയായിരുന്നു. മെഡിക്കൽ കോഡിന് പഠിക്കുന്ന ബബിതയും കൂടെ പഠിക്കുന്ന കുട്ടുകാരിയും ട്രെയിനിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിത്രം പകർത്തിയത്.

തമ്പാനൂരിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിൻകരയിൽ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്. വീട്ടിൽ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി. പെൺകുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ബബിത വ്യക്തമാക്കി. ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി നമ്മുടെ കുടെ തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. 

പുലർച്ചെ എഴുന്നേറ്റ് യൂട്യൂബിൽ ചാനലുകളിലെ വാർത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടർന്ന് നാലു മണിയോടെയാണ് പോലീസിൽ വിവരം അറിയിച്ചത്. ഇന്നലെ രാത്രി കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും ബബിത പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്തശേഷം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പോലീസ് വിളിച്ചറിയിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിൽ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. 40 രൂപയോളം വരുമെന്നാണ് തോന്നുന്നത്. കയ്യിൽ ബാഗുണ്ടായിരുന്നെങ്കിലും പൊടിയുണ്ടായിരുന്നു. കുട്ടിയെ കണ്ടപ്പോൾ എന്തോ ഫോട്ടോയെടുക്കാൻ തോന്നിയതാണെന്നും ബബിത പറഞ്ഞു.