Thu. Sep 19th, 2024

 

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനും തദ്ദേശഭരണകൂടങ്ങള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു. പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ദുരന്തം നടന്ന സ്ഥലത്ത് അനധികൃത മനുഷ്യവാസം ഉണ്ടായിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. ടൂറിസത്തിന്റെ പേരുപറഞ്ഞ്, പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ അനുവദിച്ചില്ല.

കയ്യേറ്റങ്ങള്‍ക്ക് ഇവര്‍ അനുമതി നല്‍കി. ദുരന്തമുണ്ടായ പ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഭൂമിയാണത്. തദ്ദേശഭരണകൂടങ്ങളുടെ സംരക്ഷണയിലും സഹായത്തോടെയും അവിടെ അനധികൃത ഖനനവും താമസവും നടന്നു’, ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

‘പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. കേരളവുമായി ഈ സമിതി ആശയവിനിമയവും നടത്തി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സമിതിയുമായി സഹകരിക്കാന്‍ തയ്യാറായില്ല. വയനാട്ടിലെ ദുരന്തമേഖലയില്‍ അനധികൃത മനുഷ്യവാസവും ഖനനവും നടന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പിഴവാണെന്നാണ് കരുതുന്നത്’, കേന്ദ്രമന്ത്രി കൂട്ടിച്ചേത്തു.

വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നായിരുന്നു അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് മറുപടി നല്‍കി.

കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത് അപകടം നടന്ന ദിവസമായ ജൂലൈ 30-ന് രാവിലെ ആറുമണിക്ക് ആണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കോണ്‍ഗ്രസും അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.